Blogger Widgets

വഴിവക്കിലെ ഭ്രാന്തന്‍

നിയാസ് മുഹമ്മദ്‌
ഈ വെള്ളവസ്ത്രക്കാരനെ
എന്റെയടുത്ത് നിന്ന് മാറ്റി നിര്‍ത്തുക.
അവന്‍റെ കയ്യില്‍ നിന്ന് ഞാന്‍ അടി മേടിക്കും.
അത് കണ്ട് നിങ്ങളും എന്നെ അടിക്കും.
നിങ്ങള്‍ അനുകരണപ്രിയരാണല്ലോ! 
വഴിവക്കിലെ ഭ്രാന്തന്‍
പ്രവാചകന്‍മാരുടെ ഭാഷയില്‍ മൊഴിയുന്നു.
പിന്നെയും എന്തൊക്കെയോ പുലമ്പുന്നു.
ആഴത്തില്‍ ഒരു ചിരി ചിരിക്കുന്നു.
പുരാതനമായ ഒരു കിണറിന്റെ അടിത്തട്ടില്‍ നിന്ന്
ചിറകിട്ടടിച്ചു പറക്കുന്ന ചിരികള്‍..
കണ്ണുകളില്‍ കുപ്പിച്ചില്ലുകള്‍ തിളങ്ങുന്ന നോട്ടം
എന്നെയാണോ തിരയുന്നത്?
അല്ല, അതെന്നെയും തുളഞ്ഞങ്ങനെ പോവുകയാണ്.

വഴിവക്കിലെ ഭ്രാന്താ,
ഇന്ന് ഞാന്‍ നിന്‍റെ കൂടെ വരുന്നില്ല.
എനിക്കും പോണം ഒരു പാട് ദൂരം.
പൊടി പിടിച്ച വിണ്ടു കീറിയ കാലുകള്‍
എനിക്കും വേണം.
എല്ലാ കളികളും കണ്ടും കളിച്ചും
വര്‍ഷങ്ങള്‍ പാഴാക്കണം.
പാഴായതിനെ പറ്റിയോര്‍ത്തല്ലാതെ
പിന്നീടിത്ര ആഴത്തില്‍ ചിരിക്കാനാവില്ലല്ലോ.

ചിരികളെല്ലാം  മരുന്ന് നിറച്ച് തിരി പിടിപ്പിച്ച്
ഒരു ചരടില്‍ കോര്‍ത്തുള്ളിലെടുത്ത് വെക്കുന്നുണ്ട് ഞാന്‍.
തിരിച്ച് വന്നാല്‍ ഞാനാദ്യം നിന്നെ തിരയും.
പാതിരാനേരത്തൊരു പീടികവരാന്തയിലോ
ഒരു പാലത്തിന്റെ അടിയിലോ പോയിരുന്ന്
നമുക്കെന്റെ ചിരികള്‍ക്ക് തിരി കൊളുത്തണം.
ബീടിപ്പുകയോടൊപ്പം പറത്തി വിടണമവയെ
ഓരോന്നോരോന്നായി...
-
Malayalam Poet | illustration : sharon rani | about